വെള്ളിയാഴ്‌ച, ഡിസംബർ 27, 2013

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യ പത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു.

ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി. എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്.

ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.


ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു.


തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു. ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.


എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം: ഒടുവില്‍ ചട്ടമായി

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് ചട്ടങ്ങളായി. നിയമം പ്രാബല്യത്തില്‍വന്ന് ഏഴരമാസങ്ങള്‍ക്കു ശേഷമാണ് ചട്ടങ്ങള്‍ rules) വിജ്ഞാപനം ചെയ്യുന്നത്. ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ നിയമം ഇതുവരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചട്ടങ്ങള്‍ വൈകുന്നതില്‍ മഹിളാ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീ-ശിശു ക്ഷേമ മന്ത്രാലയം 2013 ഡിസംബര്‍ ഒമ്പതിന് ഇറക്കിയ വിജ്ഞാപനത്തിലാണ് ചട്ടങ്ങള്‍ ഉള്ളത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം (The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013) വന്നത് 2013 ഏപ്രില്‍ 23നാണ്. അതുവരെ വിശാഖ കേസിലെ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരുന്നത്. പരാതി പരിഹരിക്കാന്‍ രണ്ടുതരത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്.

പത്തു പേരില്‍ കൂടുതല്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനത്തിലും അതതിടത്തുതന്നെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമുള്ള കമ്മിറ്റി (ഇന്റേണല്‍ കമ്മിറ്റി)കള്‍ വേണം. ജീവനക്കാര്‍ പത്തില്‍ കുറവുള്ള സ്ഥാപനങ്ങളിലെ പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രാദേശിക സമിതി (ലോക്കല്‍ കംപ്ലയിന്റ്സ് കമ്മിറ്റി)യും ഉണ്ടാകും. 10 പേരില്‍ കൂടുതലുള്ള സ്ഥാപനത്തിലെ തൊഴിലുടമയ്ക്കെതിരായ പരാതിയുംഈ കമ്മിറ്റി പരിഗണിക്കും. വീട്ടുജോലി ചെയ്യുന്നവരുടെ പരാതികളും ഈ കമ്മിറ്റിക്കാണ്. ഈ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അലവന്‍സ് സംബന്ധിച്ചാണ് ചട്ടങ്ങളില്‍ ആദ്യം പറയുന്നത്.


സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റികളില്‍ ഒരുസര്‍ക്കാരിതര സംഘടനാ പ്രതിനിധി വേണം. ഈ അംഗത്തിന് കമ്മിറ്റി ചേരുന്ന ദിവസം 200 രൂപ ബത്ത നല്‍കണം. യാത്രാപ്പടിയും അനുവദിക്കണം. തൊഴിലുടമയാണ് തുക നല്‍കേണ്ടത്. സിറ്റിങ്ങുള്ളപ്പോള്‍ ലോക്കല്‍ കമ്മിറ്റികളിലെ ചെയര്‍മാന് പ്രതിദിനം 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയും ബത്തയായും പുറമെ യാത്രാപ്പടിയും നല്‍കണം. കമ്മിറ്റികളിലേക്ക് നിയോഗിക്കുന്ന സര്‍ക്കാരിതര സംഘടനാപ്രതിനിധികളുടെ യോഗ്യത സംബന്ധിച്ചും ചട്ടങ്ങളില്‍ വ്യക്തത വരുത്തുന്നു. ഇവര്‍ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചയമുള്ളവരാകണം എന്ന് നിയമം പറയുന്നുണ്ട്. ഇവര്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷമെങ്കിലും പരിചയമുള്ളവരാകണമെന്ന് ചട്ടടങ്ങളില്‍ പറയുന്നു.


സ്ത്രീശാക്തീകരണത്തിന് ഉതകുന്നതും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം കൈകാര്യംചെയ്യുന്നതുമാകണം  സാമൂഹ്യപ്രവര്‍ത്തനം. തൊഴില്‍, സര്‍വീസ്, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമങ്ങളില്‍ പ്രാവീണ്യം ഉള്ളവരെയും പരിഗണിക്കാം. പരാതി നല്‍കേണ്ട സ്ത്രീക്ക് ശാരീരിക വിഷമതകള്‍മൂലം അത് ചെയ്യാനാകുന്നില്ലെങ്കില്‍ ബന്ധു അല്ലെങ്കില്‍ സുഹൃത്ത്, സഹപ്രവര്‍ത്തക/പ്രവര്‍ത്തകന്‍, ദേശീയ-സംസ്ഥാന വനിതാ കമീഷനുകളിലെ ഉദ്യോഗസ്ഥര്‍, പരാതിയെപ്പറ്റി അറിയാവുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് കമ്മിറ്റിക്ക് പരാതി നല്‍കാം.


പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയോടെയാകണം ഇത്. മാനസികശേഷിക്കുറവുകൊണ്ട് നേരിട്ട് പരാതി നല്‍കാന്‍ കഴിയാതെവന്നാലും ഇത്തരത്തില്‍ മറ്റുള്ളവര്‍ മുഖേന പരാതി നല്‍കാം. ബന്ധു അല്ലെങ്കില്‍ സുഹൃത്ത്, മാനസികപ്രശ്നമുള്ളവരെ പരിശീലിപ്പിക്കുന്നവര്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), യോഗ്യതയുള്ള മനോരോഗവിദഗ്ധന്‍(Psychiatrist)  അല്ലെങ്കില്‍ മനഃശാസ്ത്രജ്ഞന്‍ (Psychologist), പരാതിക്കാരിക്ക് ചികിത്സയോ പരിചരണമോ നല്‍കുന്ന വ്യക്തി എന്നിവര്‍ മുഖേന പരാതി നല്‍കാം. അതുപോലെ സംഭവത്തെപ്പറ്റി അറിവുള്ള ആര്‍ക്കും പരാതി നല്‍കാനും കഴിയും പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ ആരെങ്കിലുംകൂടി ഒപ്പമുണ്ടാകണം.


മറ്റേതെങ്കിലും സാഹചര്യത്തില്‍ പരാതി നല്‍കാനാകാത്ത സ്ഥിതി ഉണ്ടെങ്കിലും മറ്റാരെങ്കിലും മുഖേന പരാതി നല്‍കാം. പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയോടെയാകണം ഇതും. പരാതിക്കാരി മരിച്ചെങ്കില്‍ സംഭവം അറിയാവുന്ന ആര്‍ക്കും പരാതി നല്‍കാം. പരാതിക്കാരിയുടെ നിയമപരമായ അവകാശി (Legal Heir) യുടെ രേഖാമൂലമുള്ള സമ്മതത്തോടെയാകണം. പരാതിയെക്കുറിച്ച് അന്വേഷണം എങ്ങനെ വേണമെന്നും ചട്ടങ്ങളിലുണ്ട്. പരാതിയുടെ ആറു പകര്‍പ്പും പരാതിക്ക് അനുകൂലമായ രേഖകളും സാക്ഷികളുടെ പേരും വിലാസവും പരാതിക്കാരി കമ്മിറ്റിക്കു നല്‍കണം. പരാതി കിട്ടിയാല്‍ അതിന്റെ ഒരു പകര്‍പ്പ് ഏഴു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പരാതിയില്‍ കുറ്റാരോപിതനായ വ്യക്തി (എതിര്‍കക്ഷി)ക്ക് കമ്മിറ്റി അയച്ചുകൊടുക്കണം.


പകര്‍പ്പു കിട്ടിക്കഴിഞ്ഞാല്‍ എതിര്‍കക്ഷിക്ക് പറയാനുള്ള കാര്യങ്ങളും അതിനനുകൂലമായ രേഖകളും സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരും വിലാസവും 10 ദിവസത്തിനകം കമ്മിറ്റിക്ക് നല്‍കണം. സാമാന്യനീതി (Natural Justice)ക്ക് ഉതകുന്നവിധത്തില്‍ പരാതിയെപ്പറ്റി അന്വേഷണം നടത്തണം. തുടര്‍ച്ചയായ മൂന്നു തെളിവെടുപ്പുകളില്‍ പരാതിക്കാരിയോ എതിര്‍കക്ഷിയോ ഹാജരാകാതിരുന്നാല്‍ അന്വേഷണം അവസാനിപ്പിക്കാനോ ഹാജരാകാത്തവരെ കേള്‍ക്കാതെ (ex-parte) കേസ് തീര്‍പ്പാക്കാനോകമ്മിറ്റിക്ക് അധികാരമുണ്ടാകും.

കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകര്‍ക്ക് ഹാജരാകാനാകില്ലെന്നും ചട്ടങ്ങളിലുണ്ട്. കമ്മിറ്റി പരാതി പരിഗണിക്കുമ്പോള്‍ ചെയര്‍മാനടക്കം മൂന്നുപേരെങ്കിലും ഹാജരുണ്ടാകണം. പരാതി തീര്‍പ്പാകുന്നതുവരെയുള്ള കാലയളവില്‍ പരാതിക്കാരിക്ക് മറ്റു തരത്തില്‍ ആശ്വാസം നല്‍കാനുള്ള വ്യവസ്ഥയും ചട്ടങ്ങളിലുണ്ട്. പരാതിക്കാരി രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരാതിയിലെ എതിര്‍കക്ഷിയെ പരാതിക്കാരിയുടെ ജോലി വിലയിരുത്തുന്ന ചുമതലയില്‍നിന്നു മാറ്റി ആ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കാന്‍ കമ്മിറ്റിക്ക് തൊഴിലുടമയോട് ശുപാര്‍ശ ചെയ്യാനാകും. ഒരു വിദ്യാഭ്യാസ സ്ഥാപനമാണെങ്കില്‍ പരാതിക്കാരിയുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍നിന്ന് എതിര്‍കക്ഷിയെ മാറ്റിനിര്‍ത്താം.


പരാതി ശരിയെന്നു കണ്ടാല്‍ ശിക്ഷയ്ക്കുള്ള നടപടിക്രമങ്ങളും ചട്ടങ്ങളിലുണ്ട്. സര്‍വീസ് ചട്ടങ്ങളില്ലാത്ത സ്ഥാപനങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ബാധകമാകുക. രേഖാമൂലം ക്ഷമാപണം, താക്കീത്, ശാസന, ശമ്പള വര്‍ധനയോ ഇന്‍ക്രിമെന്റോ തടഞ്ഞുവയ്ക്കല്‍ എന്നീ ശിക്ഷകള്‍ കൂടാതെ പിരിച്ചുവിടല്‍വരെ ശിക്ഷയാകാം. കുറ്റക്കാരനെ കൗണ്‍സലിങ്ങിനു വിധേയനാക്കാനോ&ാറമവെ;സാമൂഹ്യസേവനം ചെയ്യാനോനിര്‍ദേശിക്കാം. ചട്ടങ്ങളില്‍ പറയുന്ന ഈ ശിക്ഷകള്‍ കൂടാതെ പ്രതിയില്‍നിന്ന് ഇരയ്ക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കാനുള്ള വ്യവസ്ഥ നിയമത്തില്‍ത്തന്നെയുണ്ട്. പരാതി വ്യാജമോ ദുരുദ്ദേശ്യപരമോ എന്നു തെളിഞ്ഞാല്‍ പരാതിക്കാരിക്കും ശിക്ഷ നല്‍കാം. സര്‍വീസ്ചട്ടങ്ങളില്ലാത്തിടത്ത് അതും പിരിച്ചുവിടല്‍വരെയാകാം. (എന്നാല്‍ ദുരുദ്ദേശ്യം തെളിയിക്കാന്‍ അന്വേഷണം വേണം. ആരോപണം തെറ്റെന്ന കാരണത്താല്‍ മാത്രം ശിക്ഷിക്കാനാകില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.) അപ്പീല്‍ നല്‍കാനുള്ള അപ്പീല്‍ അധികാരിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ചട്ടങ്ങള്‍ പറയുന്നു.

പരാതി പരിഗണിക്കുന്ന വേളയില്‍ പരാതിക്കാരിയെയും എതിര്‍കക്ഷിയെയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്ക് 5000 രൂപ പിഴ നല്‍കാമെന്നും ചട്ടം പറയുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരായി ബോധവല്‍ക്കരണം നടത്തുന്നതു സംബന്ധിച്ച വിശദാംശങ്ങളും ചട്ടങ്ങളിലുണ്ട്. കമ്മിറ്റികള്‍ പരിഗണിച്ച കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക