ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

Hindu sucession Act

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും സ്ത്രീകളും
അഡ്വ. കെ ആര്‍ ദീപ
Posted on: 21-Feb-2012 02:08 PM

സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതെന്ന കാര്യത്തില്‍ ആരും ഇന്ന് തര്‍ക്കിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാന്‍ അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നതും ഇന്ന് അംഗീകരിക്കപ്പെട്ട കാര്യം. സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിയെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായ(അച്ഛനിലൂടെയുള്ള അവകാശം)വും മരുമക്കത്തായ(അമ്മ വഴിയുള്ള അവകാശം)വും നിലനിന്നിരുന്നു.
മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്‍മക്കള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്‍മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്‍ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്‍ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്‍മക്കളും അവരുടെ ആണ്‍ സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം
1956ല്‍ നടപ്പില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമവും തുടര്‍ന്നുളള ഭേദഗതികളുംമൂലം മിതാക്ഷരനിയമത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. 1976 ഡിസംബര്‍ ഒന്നിന് കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമവും പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായ സമ്പ്രദായവും ഏതാണ്ട് അവസാനിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചുളള അവകാശികള്‍ക്കാണ് ഇപ്പോള്‍ വീതപ്രകാരം സ്വത്തുക്കള്‍ കിട്ടുന്നത്. 1976 ഡിസംബര്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍വികമായി ഭാഗിക്കാതെ കിടക്കുന്ന കുടുംബസ്വത്തില്‍ അവകാശം ലഭിക്കുകയില്ല. എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണ്. ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് വിശദമായി ഹിന്ദു വിവാഹനിയമത്തിലെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിയമം ബാധകമാണ്. അതായത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പാഴ്സിക്കും ഈ നിയമം ബാധകമല്ല. മറ്റെല്ലാവര്‍ക്കും ബാധകമാണ്.

അവകാശികള്‍
അവകാശികളെ പ്രത്യേകം തരംതിരിച്ച് ഒരു പട്ടികയുണ്ടാക്കി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ; മകന്‍ , മകള്‍ , വിധവ, അമ്മ, നേരത്തേ മരിച്ചുപോയ മകന്റെ മകനും മകളും, നേരത്തേ മരിച്ചുപോയ മകന്റെ ഭഭാര്യ, നേരത്തേ മരിച്ചുപോയ മകന്റെ മകനും നേരത്തേ മരിച്ചുപോയിട്ടുണ്ടെങ്കില്‍ മരുമകന്റെ മകനും മകളും വിധവയും. ഒരാള്‍ മരിച്ചാല്‍ മരിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കുംകൂടി സ്വത്തു തുല്യമായി ലഭിക്കുന്നു. എന്നാല്‍ , മരിച്ചുപോയ മകളുടെ കാര്യത്തില്‍ അവരുടെ അവകാശികള്‍ക്ക് മകനോ മകള്‍ക്കോ കിട്ടുമായിരുന്ന ഒരു തുല്യ ഓഹരി മാത്രമേ കിട്ടുകയുളളൂ. ആദ്യത്തെ വിഭാഗത്തില്‍ അവകാശികള്‍ ആരും ഇല്ലെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിലെ അവകാശികള്‍ക്ക് ക്രമമനുസരിച്ച് സ്വത്ത് ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട അവകാശികളെ മുല്‍ഗണനാക്രമമനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു.
ഒന്ന്: അച്ഛന്‍
രണ്ട്: മകന്റെ മകളുടെ മകന്‍ , മകന്റെ മകളുടെ മകള്‍ , സഹോദരന്‍ , സഹോദരി
മൂന്ന്: മകളുടെ മകന്റെ മകന്‍ , മകളുടെ മകന്റെ മകള്‍ , മകളുടെ മകളുടെ മകന്‍ , മകളുടെ മകള്‍
നാല്: സഹോദരന്റെ മകന്‍ , സഹോദരിയുടെ മകന്‍ , സഹോദരന്റെ മകള്‍ , സഹോദരിയുടെ മകള്‍ അഞ്ച്: അച്ഛന്റെ അച്ഛന്‍ , അച്ഛന്റെ അമ്മ
ആറ്: അച്ഛന്റെ വിധവ, സഹോദരന്റെ വിധവ ഏഴ്: അച്ഛന്റെ സഹോദരന്‍ , അച്ഛന്റെ സഹോദരി
എട്ട്: അമ്മയുടെ അച്ഛന്‍ , അമ്മയുടെ മാതാവ്
ഒമ്പത്: അമ്മയുടെ സഹോദരന്‍ , അമ്മയുടെ സഹോദരി.

മുന്‍ഗണനാക്രമം
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവകാശം ലഭിക്കുക. ആദ്യമായി സ്വത്ത് അച്ഛനു ലഭിക്കുന്നു. അച്ഛനില്ലെങ്കില്‍ അടുത്ത പട്ടികയില്‍പ്പെട്ട അവകാശികള്‍ക്ക് തുല്യമായി ലഭിക്കുന്നു. ഉദാഹരണമായി വിവാഹം കഴിക്കാതെ മരിക്കുന്ന ഒരാളുടെ സ്വത്ത് അമ്മയുണ്ടെങ്കില്‍ അമ്മയ്ക്ക് ലഭിക്കുന്നു. അമ്മയില്ലെങ്കില്‍ അച്ഛനു ലഭിക്കുന്നു. അച്ഛനും അമ്മയും ഇല്ലെങ്കില്‍ അവിവാഹിതനായി മരിച്ച ഒരാളിന്റെ സ്വത്ത് സഹോദരനും സഹോദരിക്കും ലഭിക്കുന്നു. അവകാശികളോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിലേക്ക് ലയിക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീ സമ്പാദിക്കുന്ന സ്വത്തില്‍ അവര്‍ക്ക് പരിപൂര്‍ണ അവകാശം ഉണ്ടായിരിക്കും. സ്ത്രീയുടെ കാര്യത്തില്‍ അവകാശക്രമത്തിന് അല്‍പ്പം മാറ്റമുണ്ട്. സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്ത് മക്കളും (മരിച്ചുപോയ മക്കളുടെ മക്കള്‍ ഉള്‍പ്പെടെ) ഭഭര്‍ത്താവുംകൂടി തുല്യമായി വീതിക്കുന്നു. ഭര്‍ത്താവിനും മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി കിട്ടുന്നു. മക്കളും ഭര്‍ത്താവും ഇല്ലെങ്കില്‍ഭഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കും. ഭര്‍ത്താവിന്റെ അവകാശികള്‍ ആരുമില്ലെങ്കില്‍ അച്ഛനും അമ്മയ്ക്കുംകൂടി മരിച്ച സ്ത്രീയുടെ സ്വത്ത് കിട്ടും. അവരുമില്ലെങ്കില്‍ മരിച്ച സ്ത്രീയുടെ അമ്മയുടെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അവകാശിയായി ഗര്‍ഭസ്ഥ ശിശുവുണ്ടെങ്കില്‍ ആ ശിശുവിനും വീതം ലഭിക്കും.

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

Marriage registration

  • വിവാഹം പഞ്ചായത്തില്‍ നടക്കുമ്പോള്‍
    കെ ആര്‍ ദീപ
  • വിവാഹരജിസ്ട്രേഷന്‍ കേരളത്തില്‍ നിര്‍ബന്ധമാക്കിയിട്ട് ഈ ഫെബ്രുവരിയില്‍ നാലുവര്‍ഷം തികയുകയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്. 2006ല്‍ സീമ വേഴ്സസ് അശ്വനികുമാര്‍ എന്ന കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന് നടപടി തുടങ്ങിയത്. 
  • വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണെന്ന് സുപ്രീംകോടതിയും ദേശീയ വനിതാകമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹംതന്നെ നിഷേധിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാന്‍ വിസമ്മതിക്കുന്ന പുരുഷന്മാരില്‍നിന്ന് രക്ഷയ്ക്ക് രജിസ്ട്രേഷന്‍ ഒരുപരിധിവരെ സഹായിക്കുമെന്ന് കോടതി കണ്ടു. സ്വത്തവകാശത്തര്‍ക്കങ്ങളിലും വിവാഹത്തിന്റെ തെളിവ് പലപ്പോഴും വേണ്ടിവരും. കേരളസര്‍ക്കാര്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത് 2008 ഫെബ്രുവരി 29നായിരുന്നു. എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നതാണ് ഈ ചട്ടങ്ങളുടെ പ്രത്യേകത. 2008 ഫെബ്രുവരി 29നുശേഷം വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ , മറ്റേതെങ്കിലും നിയമവ്യവസ്ഥകള്‍പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവ ആ വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി (ഉദാ. സ്പെഷ്യല്‍ മാര്യേജ് ആക്ട്). 
  • പഞ്ചായത്ത്/മുന്‍സിപ്പല്‍ ഡയറക്ടര്‍ക്കാണ് രജിസ്ട്രേഷന്റെ പ്രധാന ചുമതല. പഞ്ചായത്തിലെ ജനനമരണ രജിസ്ട്രാര്‍ അവരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കും. വിവാഹം നടന്ന സ്ഥലത്തെ പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പറേഷന്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയുടെ രണ്ടുകോപ്പി വേണം. അപേക്ഷയില്‍ ഒട്ടിച്ചതുകൂടാതെ ഒരു സെറ്റ് ഫോട്ടോ ജനനതീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ജനനസര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ രേഖ, പാസ്പോര്‍ട്ട്, െ്രഡെവിങ്ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ) വേണം. മുസ്ലിം, ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതാധികാരികളില്‍നിന്നുള്ള സാക്ഷ്യപത്രവും ക്ഷേത്രങ്ങളില്‍ നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേത്ര അധികാരിയുടെ സാക്ഷ്യപത്രവും നല്‍കണം. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നടന്നവയ്ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ആദ്യവിവാഹമല്ലെങ്കില്‍ ബന്ധം വേര്‍പിരിഞ്ഞതിന്റെ/മരണപ്പെട്ടത്തിന്റെ നിയമാനുസൃതരേഖകളും ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. വിവാഹം നടന്ന് 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയശേഷം രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമേ ഫോറം 2ല്‍ എംപി/ എംഎല്‍എ/ ഗസറ്റഡ് ഓഫീസര്‍/ പഞ്ചായത്തംഗം എന്നിവരിലാരെങ്കിലും ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകിയ രജിസ്ട്രേഷന്‍ അനുവദിക്കാന്‍രജിസ്ട്രാറുടെ അനുമതിക്കുള്ള അപേക്ഷയും വേണം. ഒരു വര്‍ഷത്തിനുശേഷമുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയോടെയും മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. 
  • പഴയകാല സിനിമകളില്‍ കാണുംപോലെ ഒളിച്ചോടി രജിസ്റ്റര്‍ ഓഫീസില്‍ ചെന്നു നടത്തുന്ന ഉടമ്പടി കല്യാണങ്ങള്‍ ഇതിനിടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് നേരത്തേത്തന്നെ നിയമസാധുതയില്ലായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയ്യാറാക്കുന്ന കരാര്‍ മാത്രമാണിത്. 50 രൂപ മുദ്രപ്പത്രത്തില്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലുണ്ടാക്കുന്ന ഒരു ഉടമ്പടി. മറ്റു കരാറുകള്‍പോലെ ഒരാള്‍ക്ക് ഇതില്‍നിന്നു പിന്മാറാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ടം ഭേദഗതി ചെയ്തത്. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്നതു വിലക്കിയാണ് രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. എന്നാല്‍ , ഇപ്പോഴും "രജിസ്റ്റര്‍ വിവാഹങ്ങള്‍" സാധ്യമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാര്‍മാര്‍ക്കു വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയും. അങ്ങനെ മാത്രമേ കഴിയൂ. ഈ ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം കാണിച്ച് 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഈ നോട്ടീസിനെതിരെ ആരും പരാതി നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാം.
  •  ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ , ചില വിദേശരാജ്യങ്ങളില്‍ ജോലി തേടിയോ മറ്റോ എത്തുന്നവരോട് തദ്ദേശഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്തന്നെ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ട്. അങ്ങനെ വരുമ്പോള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് സബ് രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കി തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.