ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

Marriage registration

  • വിവാഹം പഞ്ചായത്തില്‍ നടക്കുമ്പോള്‍
    കെ ആര്‍ ദീപ
  • വിവാഹരജിസ്ട്രേഷന്‍ കേരളത്തില്‍ നിര്‍ബന്ധമാക്കിയിട്ട് ഈ ഫെബ്രുവരിയില്‍ നാലുവര്‍ഷം തികയുകയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്. 2006ല്‍ സീമ വേഴ്സസ് അശ്വനികുമാര്‍ എന്ന കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന് നടപടി തുടങ്ങിയത്. 
  • വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണെന്ന് സുപ്രീംകോടതിയും ദേശീയ വനിതാകമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹംതന്നെ നിഷേധിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാന്‍ വിസമ്മതിക്കുന്ന പുരുഷന്മാരില്‍നിന്ന് രക്ഷയ്ക്ക് രജിസ്ട്രേഷന്‍ ഒരുപരിധിവരെ സഹായിക്കുമെന്ന് കോടതി കണ്ടു. സ്വത്തവകാശത്തര്‍ക്കങ്ങളിലും വിവാഹത്തിന്റെ തെളിവ് പലപ്പോഴും വേണ്ടിവരും. കേരളസര്‍ക്കാര്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത് 2008 ഫെബ്രുവരി 29നായിരുന്നു. എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നതാണ് ഈ ചട്ടങ്ങളുടെ പ്രത്യേകത. 2008 ഫെബ്രുവരി 29നുശേഷം വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ , മറ്റേതെങ്കിലും നിയമവ്യവസ്ഥകള്‍പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവ ആ വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി (ഉദാ. സ്പെഷ്യല്‍ മാര്യേജ് ആക്ട്). 
  • പഞ്ചായത്ത്/മുന്‍സിപ്പല്‍ ഡയറക്ടര്‍ക്കാണ് രജിസ്ട്രേഷന്റെ പ്രധാന ചുമതല. പഞ്ചായത്തിലെ ജനനമരണ രജിസ്ട്രാര്‍ അവരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കും. വിവാഹം നടന്ന സ്ഥലത്തെ പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പറേഷന്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയുടെ രണ്ടുകോപ്പി വേണം. അപേക്ഷയില്‍ ഒട്ടിച്ചതുകൂടാതെ ഒരു സെറ്റ് ഫോട്ടോ ജനനതീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ജനനസര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ രേഖ, പാസ്പോര്‍ട്ട്, െ്രഡെവിങ്ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ) വേണം. മുസ്ലിം, ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതാധികാരികളില്‍നിന്നുള്ള സാക്ഷ്യപത്രവും ക്ഷേത്രങ്ങളില്‍ നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേത്ര അധികാരിയുടെ സാക്ഷ്യപത്രവും നല്‍കണം. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നടന്നവയ്ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ആദ്യവിവാഹമല്ലെങ്കില്‍ ബന്ധം വേര്‍പിരിഞ്ഞതിന്റെ/മരണപ്പെട്ടത്തിന്റെ നിയമാനുസൃതരേഖകളും ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. വിവാഹം നടന്ന് 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയശേഷം രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമേ ഫോറം 2ല്‍ എംപി/ എംഎല്‍എ/ ഗസറ്റഡ് ഓഫീസര്‍/ പഞ്ചായത്തംഗം എന്നിവരിലാരെങ്കിലും ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകിയ രജിസ്ട്രേഷന്‍ അനുവദിക്കാന്‍രജിസ്ട്രാറുടെ അനുമതിക്കുള്ള അപേക്ഷയും വേണം. ഒരു വര്‍ഷത്തിനുശേഷമുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയോടെയും മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. 
  • പഴയകാല സിനിമകളില്‍ കാണുംപോലെ ഒളിച്ചോടി രജിസ്റ്റര്‍ ഓഫീസില്‍ ചെന്നു നടത്തുന്ന ഉടമ്പടി കല്യാണങ്ങള്‍ ഇതിനിടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് നേരത്തേത്തന്നെ നിയമസാധുതയില്ലായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയ്യാറാക്കുന്ന കരാര്‍ മാത്രമാണിത്. 50 രൂപ മുദ്രപ്പത്രത്തില്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലുണ്ടാക്കുന്ന ഒരു ഉടമ്പടി. മറ്റു കരാറുകള്‍പോലെ ഒരാള്‍ക്ക് ഇതില്‍നിന്നു പിന്മാറാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ടം ഭേദഗതി ചെയ്തത്. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്നതു വിലക്കിയാണ് രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. എന്നാല്‍ , ഇപ്പോഴും "രജിസ്റ്റര്‍ വിവാഹങ്ങള്‍" സാധ്യമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാര്‍മാര്‍ക്കു വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയും. അങ്ങനെ മാത്രമേ കഴിയൂ. ഈ ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം കാണിച്ച് 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഈ നോട്ടീസിനെതിരെ ആരും പരാതി നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാം.
  •  ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ , ചില വിദേശരാജ്യങ്ങളില്‍ ജോലി തേടിയോ മറ്റോ എത്തുന്നവരോട് തദ്ദേശഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്തന്നെ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ട്. അങ്ങനെ വരുമ്പോള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് സബ് രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കി തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

1 അഭിപ്രായം:

  1. ഒരു സംശയം.
    ഹിന്ദു മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ജാതി സംഘടനകളുടെ കത്തു വേണോ ? മതപരമായ ചടങ്ങുകളോടെ വീട്ടില്‍ വച്ചോ ഓഡിറ്റോറിയത്തില്‍ വച്ചോ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുമോ ?

    മറുപടിഇല്ലാതാക്കൂ