ബലാല്‍സംഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബലാല്‍സംഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജനുവരി 10, 2012

ബലാല്‍സംഗം: നിയമം
അയയുന്നുവോ?


 "കൊലപാതകി അയാളുടെ ഇരയുടെ ഭൌതികശരീരം മാത്രമാണ് നശിപ്പിക്കുന്നത്. ഒരു ബലാല്‍സംഗത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ ആത്മാവ് തന്നെ നശിപ്പിക്കപ്പെടുകയാണ്''- എന്ന് പറഞ്ഞത് ഇന്ത്യന്‍ സുപ്രിംകോടതിയാണ്. ബലാല്‍സംഗത്തെ മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകാണേണ്ടതാണെന്ന തിരിച്ചറിവ് കോടതികള്‍ ഏറെക്കാലമായി പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍
അടുത്തിടെയുണ്ടായ ചില വിധികളും ഉന്നത നിയമജ്ഞരുടെ 'വെളിപാടു'കളും കോടതികളുടെ സമീപനത്തിലെ മാറ്റം പ്രകടമാക്കുന്നു. 'ഒത്തുതീര്‍ക്കാവുന്ന'
തര്‍ക്കമായും ഇരയെ വിവാഹം കഴിച്ചാല്‍ തീരുന്ന 'പാപ'മായും കോടതികള്‍ ബലാല്‍സംഗത്തെ നിര്‍വചിച്ചുതുടങ്ങി
ഈ നിയമനീക്കങ്ങളുടെ ആപത്തിനെപ്പറ്റി...




അഡ്വ. കെ ആര്‍ ദീപ

1956ലാണ് ആദ്യമായി ശ്രദ്ധേയമായ ഒരു ബലാല്‍സംഗകേസ് (ഘനശ്യാം മിശ്ര വേഴ്സ്സ് ദ സ്റ്റേറ്റ്) സുപ്രീകോടതിയിലെത്തിയത്. പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകനായിരുന്നു പ്രതി. അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേസിലെ ഇരയുടെ ഓരോ മൊഴിക്കും ബലം നല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ഇത്. അങ്ങനെ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പ്രതി ശിക്ഷിക്കപ്പെടുമായിരുന്നുള്ളൂ.
എന്നാല്‍ ബലാല്‍സംഗ കേസുകളില്‍ ഈ സമീപനം കോടതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഇരയുടെ മൊഴിതന്നെ ആധാരമാക്കി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വിധിച്ചു."ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെ കുറ്റത്തിലെ കൂട്ടാളിയായല്ല കാണേണ്ടത്; മറ്റൊരാളുടെ ക്രൂരതയുടെ ഇരയായാണ്.''- ഏറ്റവും ഒടുവില്‍ 2011 ഒക്ടോബറിലെ ഒരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി. "സാധാരണ നിലയില്‍ പരിക്കേറ്റ ഒരു സാക്ഷിയുടെ മൊഴിപോലെയല്ല അവളുടെ മൊഴികള്‍ കാണേണ്ടത്. അവള്‍ വൈകാരികമായികൂടി പരിക്കേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരുകുറ്റകൃത്യത്തിലെ കൂട്ടാളിയുടെ മൊഴി പരിഗണിക്കുന്നതുപോലെ സംശയത്തേടെയല്ല ആ മൊഴികളെ കാണേണ്ടത്.'' -ജ. പി സദാശിവവും ജ. ബി എസ് ചൌഹാനും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
 ബലാല്‍സംഗ കേസുകളില്‍ നിയമം നിര്‍ദേശിക്കുന്നതിലും കുറഞ്ഞ ശിക്ഷകള്‍ നല്‍കിയ ഹൈക്കോടതികളെ സുപ്രീംകോടതി പലവട്ടം വിമര്‍ശിച്ചു.

2005ല്‍ മധ്യപ്രദേശില്‍ നിന്ന് ഇത്തരത്തിലൊരു കേസുണ്ടായി.  ഹൈക്കോടതിയാണ് പ്രതിയെ ഒമ്പതരമാസത്തെ തടവിനുശേഷം വിട്ടയച്ചത്. സെഷന്‍സ് കോടതി 10 കൊല്ലം തടവിനുശിക്ഷിച്ച പ്രതിയെയാണ് വിട്ടത്. തെളിവുകളുടെ വിശദപരിശോധനപോലും നടത്താതെയയുള്ള ഈ നടപടി സുപ്രിംകോടതി റദ്ദാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ്  ആര്‍ സി ലഹോട്ടിയും ജ. ജി പി മാത്തൂരും ജ. പി കെ ബാലസുബ്രഹ്മണ്യവും ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു വിധി. കേസ് വീണ്ടും പരിഗണിച്ച് നിയമപ്രകാരം ശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രിംകോടതി കേസ് തീര്‍പ്പാക്കിയത്.

അന്നത്തെ വിധി രണ്ടായിട്ടായിരുന്നു. ചീഫ് ജസ്റ്റിസും ജ. ഡി പി മാത്തൂരും ചേര്‍ന്നൊരു വിധി. അതിനോട്ു യോജിച്ചുകൊണ്ടുതന്നെ ജ. പി കെ ബാലസുബ്രഹ്മണ്യത്തിന്റെ അനുബന്ധ വിധി കൂടി ഉണ്ടായിരുന്നു. "ഇവിടെ കുറ്റം ബലാല്‍സംഗമാണ്. തികച്ചും ഹീനമായ കുറ്റം. സമൂഹത്തിനും മനുഷ്യന്റെ അന്തസിനും എതിരായ കുറ്റം. മനുഷ്യനെ മൃഗമാക്കുന്ന തരത്തിലുള്ള കുറ്റം'' - ജ. ബാലസുബ്രഹ്മണ്യം എഴുതി. "ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞശിക്ഷയിലും താഴെ നല്‍കിയാല്‍, അതിനു കാരണം പറയണം. കാരണങ്ങള്‍ കൃത്യവും വ്യക്തവുമാകണം. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ, അക്രമിയുടെ പ്രായമോ ഒന്നും ഇവിടെ മതിയായ കാരണമാകില്ല'' - അദ്ദേഹം ചൂണ്ടിക്കാട്ടി.

 എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ 'സമ്മതിച്ച' പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി. ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കയ്യില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹങ്ങള്‍ നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജ. കെ ജി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്ക് പിന്‍ബലമായി. ബലാല്‍സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാല്‍സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാല്‍സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍ നിന്നുണ്ടായി. വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബലാല്‍സംഗകേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിനെപ്പറ്റി ശക്തമായ വിമര്‍ശനം ഉയരന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് നടത്തിയ ഈ പരാമര്‍ശം അസ്ഥാനത്തായി എന്ന് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
2011 ഫെബ്രുവരിയില്‍ സുപ്രിംകോടതിയില്‍ നിന്ന് മറ്റൊരു വിധി കൂടിയുണ്ടായി. ഒരു ബലാല്‍സംഗകേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു.  പഞ്ചാബില്‍ നിന്നുള്ള ഈകേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന 'കുറ്റ'മായി ബലാല്‍സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രിംകോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശനം അന്നുണ്ടായി.

ഒരു ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായത കൊണ്ടും മാത്രമാകും. ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ 'ഒളിവില്‍' പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍ പോലും ഇന്ന് അപുര്‍വ്വമല്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ഒത്തുതിര്‍പ്പുകളെ ഉദാത്തവല്‍ക്കരിക്കാന്‍ നിയമപീഠം തന്നെ തുനിഞ്ഞാല്‍ അത് വലിയ ആപത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലാല്‍സംഗമെന്ന അതിനീചമായ കുറ്റകൃത്യത്തില്‍ നിന്ന് ഒരു വിവാഹവാഗ്ദാനമോ ഒത്തുതീര്‍പ്പോ കൊണ്ടു രക്ഷപ്പെടാവുന്നതേയുള്ളു എന്ന ധാരണ ബലപ്പെടാനുംഅതിടവരുത്തും. ബലാല്‍സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന് സ്ത്രീസംഘടനകള്‍ പറയുന്നത് അതുകൊണ്ടുകൂടിയാണ്.






ബുധനാഴ്‌ച, ഡിസംബർ 14, 2011

  • തെറ്റ് കണ്ടെത്തിയാല്‍ പോര; തിരുത്തുകയും വേണം
    അഡ്വ. കെ ആര്‍ ദീപ
  • കോടതികള്‍ക്ക് തെറ്റാം. ഒരു കോടതിക്ക് പിഴച്ചാല്‍ തിരുത്താന്‍ മേല്‍കോടതിയുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും ചെയ്യേണ്ടതെന്ന് മറന്നുപോകുന്ന കോടതികളുണ്ട്. ഹര്‍ജിയുമായി എത്തിയയാളുടെ ആവശ്യവും കോടതിയുടെ നടപടികളും രണ്ടുവഴിക്ക് പോയെന്നും വരാം. ഇങ്ങനെ സ്വന്തം കടമ മറന്ന ഹൈക്കോടതിയെ സുപ്രീംകോടതിയ്ക്ക് കര്‍ശനമായി തിരുത്തേണ്ടിവന്നു; 2004ല്‍ ഒരു കേസില്‍ . ജീവനാംശം തേടി കോടതിയിലെത്തിയ യുവതിയുടെ കേസില്‍ അക്കാര്യമൊഴികെ പലതും തീര്‍പ്പാക്കാന്‍ ഹൈക്കോടതി തുനിഞ്ഞപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍ . അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ യുവതിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഷൈല്‍ എന്ന യുവതിയാണ് സുപ്രീംകോടതിയിലെത്തിയത്. ഷൈലിനെ മനോജ് കുമാര്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്ത കേസ് നിലവിലുണ്ടായിരുന്നു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പ്രതി പറഞ്ഞു. ഷൈലും സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മനോജ് കുമാര്‍ മുങ്ങി.

    ജീവനാംശം ആവശ്യപ്പെട്ട് ഷൈല്‍ കാണ്‍പുര്‍നഗര്‍ കുടുംബകോടതിയില്‍ എത്തി. കുടുംബകോടതിയില്‍ കേസ് നീണ്ടുപോയ്ക്കൊണ്ടിരുന്നു. ഷൈല്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം കേസ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശം നല്‍കി. എന്നിട്ടും കേസ് തീര്‍പ്പായില്ല. ഷൈല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടു. കോടതിയുടെ നിര്‍ദേശം കുടുംബകോടതി അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. കുടുംബകോടതി ജഡ്ജിയോട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം കേള്‍ക്കാനായാണ് ജഡ്ജിയെ വിളിപ്പിച്ചത്. ഈ ഘട്ടത്തില്‍ പുതിയ ആവലാതിയുമായി ഷൈല്‍ സുപ്രീംകോടതിയിലെത്തി. കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയതൊക്കെ നല്ല കാര്യമാണ്. പക്ഷേ തെന്‍റ പ്രശ്നം ബാക്കി നില്‍ക്കുകയാണ്- അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ ഷൈല്‍ പരാതിപ്പെട്ടു. ജീവനാംശം കിട്ടാനാണ് താന്‍ കോടതിയില്‍ പോയത്. ഇത് കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുമെന്നാണു കരുതിയത്. അതുണ്ടായില്ല. അനാഥയായ തനിക്ക് അടിയന്തരമായി വേണ്ടത് ജീവനാംശമാണ്. ജീവനാംശം കിട്ടാതെ കോടതിയലക്ഷ്യവും മറ്റുമായി കേസ് നീണ്ടുപോയാല്‍ തനിക്ക് പ്രയോജനമൊന്നുമില്ല. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതികളുടെ അധികാരങ്ങള്‍ ഓര്‍മിപ്പിച്ച് സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത്. ഭരണഘടനയുടെ 227-ാം അനുഛേദം (Article 227) അനുസരിച്ച് കീഴ്കോടതികളുടെ മേല്‍നോട്ടാധികാരം ഹൈക്കോടതിക്ക് ഉണ്ട്. ഓരോ കേസിന്റെയും വസ്തുതകള്‍ പരിഗണിച്ച് കീഴ്കോടതികളും ട്രിബ്യൂണലുകളും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിക്ക് നിര്‍ദേശിക്കാം. എന്നാല്‍ ഇതു മാത്രമല്ല ഈ അധികാരത്തിെന്‍റ പരിധിയില്‍ വരുന്നത്. കീഴ് കോടതികള്‍ എടുക്കേണ്ടിയിരുന്ന ശരിയായ തീരുമാനം എടുക്കാന്‍കൂടി ഹൈക്കോടതിക്ക് അധികാരമുണ്ട്. ഈ അധികാരം കരുതലോടെ ഉപയോഗിക്കേണ്ടതാണ്. എന്നാല്‍ ഉചിതമായ കേസുകള്‍ വരുമ്പോള്‍ ഈ അധികാരം പ്രയോഗിക്കുകതന്നെ വേണം- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

    ഈ കേസില്‍ പരാതിക്കാരിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ഇങ്ങനെ ഒരു വാതിലില്‍നിന്ന് മറ്റൊരു വാതിലിലേക്കു പറഞ്ഞുവിട്ട് വിഷമിപ്പിക്കുന്നതു ശരിയല്ലെന്നും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കാന്‍ ഹൈക്കോടതിക്കു തന്നെ ഉത്തരവിടാമായിരുന്നു. കീഴ് കോടതിയുടെ വീഴ്ച ഇത്തരത്തില്‍ തീരുത്തേണ്ടതായിരുന്നു. കേസിന്റെ അടുത്ത വിചാരണ തീയതിയില്‍ ഇത്തരത്തില്‍ ഉത്തരവിടാന്‍ ഹൈക്കോടതി ഉദ്ദേശിച്ചിരുന്നിരിക്കാം. എന്നാല്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ടാകാം പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. കേസിെന്‍റ അടുത്ത തിയതിയില്‍ ഹര്‍ജിക്കാരി ഹൈക്കോടതിയില്‍ ഹാജരായി ജീവനാംശം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കണം. ഈ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിക്കാതിരിക്കുമെന്നു കരുതുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരായ ജ. ആര്‍ സി ലഗോട്ടി, ജ. അശോക് ഭാന്‍ , ജ. അരുണ്‍കുമാര്‍ എന്നിവര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2004 മാര്‍ച്ച് 29നായിരുന്നു വിധി.