ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

നിയമം മാറിയത് കഴിഞ്ഞവര്‍ഷം
അമ്മയ്ക്ക് രക്ഷിതാവാകാം;
ഭാര്യയ്ക്കും ദത്തെടുക്കാം

അഡ്വ. കെ ആര്‍ ദീപ
ഇന്ത്യന്‍ നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്ന വ്യവസ്ഥകള്‍ക്ക് പഞ്ഞമില്ല. സ്ത്രീ സംഘടനകള്‍ പലപ്പോഴായി ശബ്ദമുയര്‍ത്തിയിട്ടും ഇവയില്‍ പലതും തിരുത്താനെടുക്കുന്നത് നീണ്ട കാലമാണ്. ഇത്തരത്തിലുള്ള രണ്ടുവ്യവസ്ഥകള്‍ തിരുത്തപ്പെട്ടത് 2010 ലാണ്.
അച്ഛന്‍ മരിച്ച, പ്രായപുര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാവാകാന്‍ അമ്മയെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു ഒന്ന്. കുട്ടിയെ ദത്തെടുക്കാന്‍ ഭര്‍ത്താവിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കുന്നതായിരുന്നു മറ്റൊന്ന്.
കുട്ടിയുമായി ബന്ധപ്പെട്ട സ്വത്തുതര്‍ക്കം വന്നാല്‍ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും ആ കുട്ടിയുടെ രക്ഷിതാവായി മറ്റൊരാളെ കോടതിക്ക് നിയോഗിക്കാം എന്നതായിരുന്നു വിവേചനപരമായ വ്യവസ്ഥ.
ദത്തെടുക്കലിന്റെ കാര്യത്തില്‍ ഭര്‍ത്താവിന് കുട്ടിയെ ദത്തെടുക്കാം; ഭാര്യയുടെ അനുമതി നേടിയാല്‍ മതി എന്ന വ്യവസ്ഥ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ അനുമതിയോടെ പോലും. കുട്ടിയെ ദത്തെടുക്കാന്‍ അനുവദിച്ചിരുന്നുമില്ല.
രക്ഷിതാവിനെ നിശ്ചയിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാന്‍ ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്സ് ആക്ടിലും ദത്തെടുക്കല്‍ വിവേചനം അവസാനിപ്പിക്കാന്‍ഹിന്ദു അഡോപഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടിലുമാണ് ഭേദഗതി വരുത്തിയത.് ഇതിനുള്ള ബില്‍ പാര്‍ലമെണ്ട് അംഗീകരിച്ചു. 2010 ആഗസ്ത് 31 ന് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ബില്‍ നിയമമാകുകുയും ചെയ്തു.
ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്സ് ആക്ട് 1890ല്‍ പാസാക്കിയതാണ്. 120 വര്‍ഷമായി നിലനിന്ന വിവേചനമാണ് അവസാനിച്ചത്. ദത്തെടുക്കല്‍ നിയമം 1956ല്‍ നിലവില്‍ വന്നതാണ്. 1989 ല്‍ ഇന്ത്യന്‍ നിയമകമ്മീഷന്‍ അതിന്റെ 133 ാം റിപ്പോര്‍ട്ടില്‍ ഈ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്നത്തെ നിയമ മന്ത്രി ബി ശങ്കരാനന്ദിനു നല്‍കിയ ആ ശുപാര്‍ശയാണ് 21 വര്‍ഷത്തിനുശേഷം നടപ്പാക്കിയത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിയമത്തിലെ സ്ത്രീവിവേചനം സ്വതന്ത്ര ഇന്ത്യയിലും അതേപടി തുടരുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1925ല്‍ തന്നെ ബ്രിട്ടനില്‍ അവരുടെ നിയമം പുതുക്കി. ഇവിടെ പിന്നെയും 85 വര്‍ഷത്തിനുശേഷമാണ് മാറ്റം വന്നത്.
വ്യക്തിനിയമ (ഭേദഗതി) നിയമം 2010 ( The Personal Laws (Amendment) Act, 2010) എന്നപേരിലാണ് പുതിയ നിയമം.
ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്സ് ആക്ടിന്റെ 19ാം വകുപ്പിലാണ് മാറ്റം വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ലെങ്കിലോ അല്ലെങ്കില്‍ രക്ഷകര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് കോടതിക്ക് തോന്നുകയോ ചെയ്താല്‍ മറ്റൊരാളെ കുട്ടിയുടെ രക്ഷിതാവായി കോടതിക്ക് നിയോഗിക്കാം എന്നാണ് നിയമത്തില്‍ ഉണ്ടായിരുന്നത്. ഇതിനു പകരം അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലെങ്കില്‍ എന്ന ഭേദഗതിയാണ് ചേര്‍ത്തത്. ഇപ്പോള്‍ അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുട്ടിയുടെ രക്ഷാകര്‍ത്തൃത്വം മറ്റേതെങ്കിലം ബന്ധുവിനെ ഏല്‍പ്പിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്.
ഹിന്ദു അഡോപ്ഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടില്‍ എട്ട്, ഒമ്പത് വകുപ്പുകളിലാണ് മാറ്റം. പഴയ വകുപ്പനുസരിച്ച് അവിവാഹിതയായ സ്ത്രിക്ക് ദത്താകാം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവ് മരിച്ചതോ തിരിച്ചുവരാത്ത വിധം ഉപേക്ഷിച്ചുപോയതോ ആണെങ്കിലേ ദത്ത് പാടുള്ളൂ. അല്ലെങ്കില്‍ ഭര്‍ത്താവ് മാനസിക സ്ഥിരതയില്ലാത്തയാളാണെന്ന് ഏതെങ്കിലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടാകണം. എന്നാല്‍ പുരുഷനാണ് ദത്തെടുക്കുന്നതെങ്കില്‍ ഭാര്യയുടെ അനുമതി മതി. ഈ വ്യവസ്ഥ മാറ്റി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ് ഭേദഗതി നിയമം ചെയ്തത്. ഇതനുസരിച്ച് ഇനി പ്രായപൂര്‍ത്തിയായ ഏതു സ്ത്രീക്കും കുട്ടികളെ ദത്തെടുക്കാം. അവര്‍ വിവാഹിതയാണെങ്കില്‍ ദത്തെടുക്കലിന് ഭര്‍ത്താവിന്റെ സമ്മതം കൂടി വേണം. ഭര്‍ത്താവ് മരിച്ചതോ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയതോ മാനസിക സ്ഥിരതയില്ലാത്ത യാളോ ആണെങ്കില്‍ അനുമതി വേണ്ട.
അതേപോലെ ഒരുകുട്ടിയെ ദത്തു നല്‍കാനുള്ള അവകാശവും അച്ഛനുമാത്രമാണ്. അമ്മയുടെ സമ്മതം മതി. എന്നാല്‍ അമ്മയ്ക്ക് അച്ഛന്റെ അനുമതിയോടെ പോലും ഇത് ചെയ്യാനാകില്ല. ഇതും അച്ഛനും അമ്മയ്ക്കും തുല്ല്യാവകാശമാകും വിധം ഭേദഗതി ചെയ്താണ് പുതിയ നിയമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ