ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

മിശ്രവിവാഹം
മതനിയമപ്രകാരമായാല്‍
അസാധുവാകും

അഡ്വ. കെ ആര്‍ ദീപ

വിവാഹം എങ്ങനെയുമാകാം. പക്ഷേ വിവാഹത്തിന് നിയമസാധുതവേണമെന്ന് ആഗ്രഹിക്കുന്നവര്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. സാധുതയില്ലാത്ത വിവാഹങ്ങള്‍ പലപ്പോഴും കുഴപ്പത്തിലാക്കുക സ്ത്രീകളെ ആയിരിക്കും. ഉപേക്ഷിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ജീവനാംശം നേടാനോ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെടാനോ വിവാഹത്തിന് നിയമ പിന്‍ബലം വേണ്ടിവരും. മതേതര രാജ്യമെങ്കിലും വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ പിന്‍ബലത്തില്‍ വ്യത്യസ്ത വിവാഹനിയമങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ വിവാഹനിയമങ്ങള്‍ ആ മതവിഭാഗക്കാര്‍ക്കേ ബാധകമാകൂ. അതുകൊണ്ടുതന്നെ മിശ്രവിവാഹങ്ങള്‍ ഏതെങ്കിലും ഒരു മതനിയമപ്രകാരം നടത്തിയാല്‍ അതു പിന്നീട് നിയമത്തര്‍ക്കമായി മാറാം. സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചാണ് ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ തര്‍ക്കം വരില്ല.
ഇത്തരത്തിലൊരു തര്‍ക്കം 2008ല്‍ സുപ്രീംകോടതിയിലെത്തി. 'ഹിന്ദു വിവാഹനിയമ'പ്രകാരം ഒരു  ക്രിസ്ത്യാനി ഹിന്ദുവിനെ വിവാഹം ചെയ്താല്‍ അതിന് നിയമപരമായ നിലനില്‍പ്പുണ്ടോ എന്നായിരുന്നു ചോദ്യം. നിയമനിര്‍വ്വചനം സൂക്ഷ്മമായി പരിശോധിച്ച് കോടതി തീര്‍പ്പാക്കി: ഇത്തരം വിവാഹം നിയമപരമായി നിലനില്‍ക്കില്ല; അത് അസാധുവാണ്.
ആന്ധ്രാ സ്വദേശികളുടെ വിവാഹമാണ് വിവാദമായത്. റോമന്‍ കത്തോലിക്കനാണ് വരന്‍. വധു ഹിന്ദുവും. കല്ല്യാണം അമ്പലത്തില്‍ നടത്തി. താലിയും കെട്ടി. വീട്ടുകാര്‍ സഹകരിച്ചില്ല. അതുകൊണ്ട് മറ്റ് ചടങ്ങുകള്‍ ഉണ്ടായില്ല. വിവാഹം ഹിന്ദു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1955ലെ ഹിന്ദു വിവാഹ നിയമ (Hindu Marriage Act)ത്തിലെ എട്ടാം വകുപ്പനുസരിച്ചായിരുന്നു രജിസ്ട്രേഷന്‍.
ആദ്യം കോടതിയിലെത്തിയത് വധുവാണ്. വിവാഹം കഴിഞ്ഞ് അഞ്ചുമാസം തികയും മുമ്പാണിത്. കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വരന്‍ അയാളുടെ സാമൂഹ്യപദവി തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നായിരുന്നു മുഖ്യവാദം. കുടുംബകോടതി കേസ് തള്ളി. ഹൈക്കോടതിയില്‍ ഹര്‍ജിക്കാരി അപ്പീല്‍ നല്‍കി. വിവാഹം തുടക്കത്തിലേ തന്നെ നിലനില്‍ക്കാത്തതാണെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധിക്ക് ശേഷം സ്ത്രീ വേറെ വിവാഹവും കഴിച്ചു.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ 'ആദ്യവരന്‍' സുപ്രീംകോടതിയിലെത്തി. വിവാഹം നടക്കുമ്പോള്‍ താന്‍ ക്രിസ്ത്യാനിയാണെന്നതോ വിവാഹം നടന്നത് ഹിന്ദു നിയമപ്രകാരം ആണെന്നതോ അയാള്‍ നിഷേധിച്ചില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ ഹിന്ദുവാകണം എന്ന് നിര്‍ബ്ബന്ധിക്കുന്ന വ്യവസ്ഥ നിയമത്തിലില്ലെന്നായിരുന്നു വാദം. നിയമത്തിന്റെ ആമുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതായി എതിര്‍വാദവും വന്നു. ഹിന്ദുവിന് ക്രിസ്ത്യാനിയെ വിവാഹം കഴിയ്ക്കാം; പക്ഷേ അത് രജിസ്റ്റര്‍ ചെയ്യേണ്ടത് സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എല്ലാ മതങ്ങള്‍ക്കും വിവാഹ നിയമങ്ങള്‍ ഇന്ത്യയിലുണ്ട് ഇതില്‍ ഓരോ നിയമവും അന്യ മതക്കാര്‍ ഈ നിയമപ്രകാരം വിവാഹിതരാകുന്നത് വിലക്കുന്നുണ്ട് എന്നും വാദമുണ്ടായി.
ഹിന്ദുവായ ഒരാള്‍ മറ്റൊരു മതത്തില്‍ നിന്ന് നടത്തുന്ന വിവാഹത്തെ വിലക്കുന്നതല്ല 1955ലെ ഹിന്ദുവിവാഹ നിയമം എന്ന വാദത്തോട് ഒട്ടും യോജിക്കാനാവില്ലെന്ന് വാദങ്ങളെല്ലാം കേട്ട ശേഷം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആ നിയമത്തിന്റെ രൂപഘടന തന്നെ ഇത് വ്യക്തമാക്കുന്നു. നിയമത്തിന്റെ ആമുഖം ഇങ്ങനെയാണ്:"ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള നിയമങ്ങള്‍ ഭേദഗതിപ്പെടുത്താനും ക്രോഡീകരിക്കാനുമാണ് ഈ നിയമം''.
ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞശേഷം നിയമത്തിന്റെ രണ്ടാം വകുപ്പ് ഇതിന് അടിവരയിടുന്നു.
അഞ്ചാം വകുപ്പില്‍ പറയുന്നത് അവിടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ രണ്ടു ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം ഈ നിയമപ്രകാരം നടത്തിക്കൊടുക്കാം എന്നാണ്.'നടത്തികൊടുക്കാം'(may be solemnized) എന്നു പറയുന്നതിനാല്‍ അതില്‍ നിര്‍ബ്ബന്ധത്തിന്റെ അംശമില്ലെന്നും അതൊരു ഐഛിക (optional) വ്യവസ്ഥയാണെന്നുമുള്ള വാദം കോടതി തള്ളി. ഇവിടെ നിയമം നിര്‍ബ്ബന്ധത്തിന്റെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ നടത്തുന്ന വിവാഹം അസാധുവാണെന്നു തന്നെയാണ് പറയുന്നത്്. നിയമത്തിന്റെ ഏഴാം വകുപ്പില്‍ പറയുന്നത് അഞ്ചാം വകുപ്പിലെ വ്യവസ്ഥകള്‍ പാലിച്ചുള്ള ഒരു വിവാഹം ഏഴാം വകുപ്പിലെ ചടങ്ങുകള്‍ പാലിച്ച് നടത്താമെന്നാണ്.
തര്‍ക്കമായ വിവാഹം നടക്കുമ്പോള്‍ വരന്‍ ക്രിസ്ത്യാനിയായിരുന്നു. അതിനാല്‍ ഹിന്ദു ആചാരപ്രകാരം നടത്തിയ ആ വിവാഹം അസാധുവാണ്.  ഹിന്ദു നിയമത്തിലെ എട്ടാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതും അസാധുവാണ്.-ജ. അല്‍തമാസ് കബീര്‍, ജ. അഫ്ത്താബ് ആലം എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പുനര്‍വിവാഹത്തിനെതിരെ ചില വാദങ്ങള്‍ പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. ഈ വാദങ്ങള്‍ അപ്രസക്തമാണെന്ന് വിധിയില്‍ പറഞ്ഞു. ആദ്യ വിവാഹം തന്നെ അസാധുവാണ്. അതുകൊണ്ട് പുനര്‍വിവാഹത്തിന്റെ സാധുതയെപ്പറ്റി ചര്‍ച്ച വേണ്ട- 2008 ഡിസംബര്‍ നാലിന്റെ വിധിയില്‍ കോടതി വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ