ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

  • എങ്കില്‍ അവരെ വിവാഹിതരായി കരുതാം..
    അഡ്വ. കെ ആര്‍ ദീപ
  • രേഖയും തെളിവുമില്ലാത്ത വിവാഹബന്ധങ്ങള്‍ മിക്കപ്പോഴും വിനയാകുക സ്ത്രീക്കാണ്. വിവാഹം എന്ന സ്ഥാപനത്തെ നിഷേധിച്ച് ഒന്നിച്ച് താമസിക്കല്‍ (living together) മതി എന്ന പുരോഗമനചിന്ത സ്വീകരിക്കുന്നവരുടെ കാര്യത്തില്‍ ഇത് പ്രശ്നമാകേണ്ടതില്ല. മിക്കപ്പോഴും സ്വയം തീരുമാനമെടുക്കാനുള്ള കഴിവും ഭൗതികസാഹചര്യങ്ങളും ഉള്ളവരാണ് അത്തരം ജീവിതം തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരു ജീവിതകൂട്ടായ്മയില്‍ രേഖകളുടെയും സര്‍ട്ടിഫിക്കേറ്റിന്റെയും കെട്ടുപാടുകള്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അത്തരം ബന്ധങ്ങള്‍ നിയമതര്‍ക്കത്തിലെത്തിക്കാനും അവര്‍ മുതിരാറില്ല. അതുകൊണ്ട് അവരുടെ ഒന്നിച്ചുതാമസിക്കല്‍ അവരുടെ കാര്യമായി കരുതി സമൂഹത്തിന് മാറിനില്‍ക്കാം.
  • എന്നാല്‍ , വിവാഹം നിയമപരമാണെന്ന് കരുതി ഒരു പുരുഷനൊപ്പം ദീര്‍ഘകാലം താമസിക്കുന്ന ഒരു സ്ത്രീ വിവാഹത്തിന് നിയമപിന്‍ബലമില്ലെന്ന കാരണത്താല്‍ പെട്ടെന്നൊരുദിനം തെരുവിലെറിയപ്പെട്ടാലോ?. ഇത് നമ്മുടെ സമൂഹത്തില്‍ അപൂര്‍വമല്ല. എന്തെങ്കിലും അവകാശത്തര്‍ക്കം വരുമ്പോള്‍ "അവര്‍ എന്റെ ഭാര്യയല്ല ആണെങ്കില്‍ തെളിവുകൊണ്ടുവരട്ടെ" എന്നൊരു പുരുഷനോ അയാളുടെ ബന്ധുക്കളോ പറഞ്ഞാല്‍ എന്തുചെയ്യാനാകും.?.
  • പലപ്പോഴും ഉയരാറുള്ള നിയമപ്രശ്നമാണിത്. 2009ല്‍ ഇത്തരത്തിലൊരുകേസ് സുപ്രീംകോടതിയിലെത്തി. വര്‍ഷങ്ങളായി ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുകയും സമൂഹം അവരെ ഭാര്യാഭര്‍ത്താക്കന്മാരായി കരുതുകയും ചെയ്യുന്നെങ്കില്‍ അവരെ നിയമപരമായി വിവാഹിതരായവരായി കണക്കാക്കാമെന്ന് സുപ്രീംകോടതി അന്ന് വിധിച്ചു. ഇവര്‍ വിവാഹിതരല്ലെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത വാദം ഉന്നയിക്കുന്നവര്‍ക്കാണെന്നും കോടതി വ്യക്തമാക്കി.
    കര്‍ണാടക പവര്‍ കോര്‍പറേഷന്‍ (കെപിസി) ജീവനക്കാരനായിരുന്ന കെ ടി സുബ്രഹ്മണ്യയുടെ മരണത്തെത്തുടര്‍ന്നുണ്ടായ അവകാശത്തര്‍ക്കമാണ് കോടതിയിലെത്തിയത്. സുബ്രഹ്മണ്യയുടെ അമ്മ ചല്ലമ്മ ഒരുവശത്തും ഭാര്യ തിലകയും രണ്ടു മക്കളും മറുവശത്തുമായാണ് തര്‍ക്കം വന്നത്. ഭാര്യയും മക്കളും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോള്‍ അമ്മ അതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മകന്‍ വിവാഹംകഴിച്ചിട്ടേയില്ലെന്നായിരുന്നു അവരുടെ വാദം. തര്‍ക്കം ആദ്യം സിവില്‍കോടതിയിലാണ് എത്തിയത്. വിവാഹം നടന്നു എന്നതിനു തെളിവായി ഒട്ടേറെ രേഖകള്‍ തിലകയ്ക്കുവേണ്ടി കീഴ്ക്കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നു. വിവാഹിതര്‍ക്കുള്ള ക്വാര്‍ട്ടേഴ്സിലാണ് സുബ്രഹ്മണ്യയും തിലകയും നാലുകൊല്ലത്തോളം താമസിച്ചിരുന്നതെന്ന് കെപിസി ഉദ്യോഗസ്ഥരുടെ മൊഴിയില്‍നിന്നു വ്യക്തമായി.
    ഇത്തരമൊരു സാഹചര്യത്തില്‍ സുബ്രഹ്മണ്യയും തിലകയും വിവാഹിതരായിരുന്നതായി കരുതി പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കീഴ്ക്കോടതി വിധിച്ചു. ഇതിനെതിരെ ചല്ലമ്മ ജില്ലാക്കോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികള്‍ തള്ളിപ്പോയി. തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്. 1955ലെ ഹിന്ദുവിവാഹനിയമപ്രകാരം സാധുവായ വിവാഹം നടന്നിട്ടില്ലെന്നും അതിനു തെളിവുകളില്ലെന്നും അതുകൊണ്ട് വിവാഹം അംഗീകരിച്ച് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തെറ്റാണെന്നും ചല്ലമ്മയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ , വിവാഹം നടന്നതിന്റെ വിശദാംശങ്ങള്‍ വിചാരണക്കോടതിയില്‍ തിലക വിവരിച്ച കാര്യം അവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
  • സുബ്രഹ്മണ്യയുടെ തൊഴില്‍സംബന്ധമായ രേഖകളും ഇന്‍ഷുറന്‍സ് രേഖകളും മറ്റും തിലക ഹാജരാക്കുകയുംചെയ്തു. വിവാഹിതന്‍ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്സിന് അപേക്ഷിച്ചതിന്റെ തെളിവും കോടതിയില്‍ എത്തിച്ചിരുന്നു. കെപിസിയില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷയില്‍ അവിവാഹിതന്‍ എന്നു രേഖപ്പെടുത്തിയിരുന്നു എന്ന വാദം ചല്ലമ്മയ്ക്കനുകൂലമായി ഉയര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ , സുബ്രഹ്മണ്യ തിലകയെ വിവാഹംകഴിച്ചെന്നും വിവാഹിതരുടെ ക്വാര്‍ട്ടേഴ്സിനായി അപേക്ഷ നല്‍കിയെന്നുമുള്ളത് തര്‍ക്കമറ്റ സംഗതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിലെ മുന്‍കാല വിധികള്‍ പലതും കോടതി പരിശോധിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ പ്രിവി കൗണ്‍സിലും പിന്നീട് സുപ്രീംകോടതിയും സമാനമായ കേസുകള്‍ പരിഗണിച്ചിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ദീര്‍ഘകാലം ഒന്നിച്ചുതാസമിക്കുകയാണെങ്കില്‍ സ്ത്രീയെ ഭാര്യയായിത്തന്നെയാണ് കരുതേണ്ടതെന്ന് ഈ വിധികള്‍ വ്യക്തമാക്കുന്നു.
    എന്നുമാത്രമല്ല, നടന്നതായി കരുതപ്പെടുന്ന ഒരു വിവാഹം അസാധുവാണെന്നു വാദമുണ്ടായാല്‍ അതു തെളിയിക്കേണ്ടത് വാദം ഉന്നയിക്കുന്നവര്‍തന്നെയാണെന്നതും മുമ്പുതന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധിയില്‍ പറഞ്ഞു.
  • തെളിവുനിയമത്തിലെ വ്യവസ്ഥകളും ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് അനുകൂലമാണെന്നും കോടതി കണ്ടു. ഒരു പ്രത്യേക കേസില്‍ ആ കേസിലെ സ്വാഭാവികമായ സംഭവഗതികള്‍ പരിഗണിച്ചും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കക്ഷികളുടെ പെരുമാറ്റത്തിന്റെ ചരിത്രം പരിഗണിച്ചും എത്തുന്ന നിഗമനം തെളിവുനിയമപ്രകാരം നിലനില്‍ക്കും. അതുകൊണ്ട് സബ്രഹ്മണ്യയും തിലകയും വിവാഹിതരായിരുന്നു എന്നുതന്നെ കരുതണം- കോടതി വ്യക്തമാക്കി. സുബ്രഹ്മണ്യയുടെ നാല് എല്‍ഐസി പോളിസികളില്‍ അമ്മ ചല്ലമ്മയെയാണ് "നോമിനി"യായി കാണിച്ചിരുന്നത്. ഇതു മുന്‍നിര്‍ത്തിയും തര്‍ക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ , നോമിനി അവകാശിയല്ലെന്നും ഒരാള്‍ മരിച്ചാല്‍ അയാളുടെ പോളിസിയുടെ പണം ഏറ്റുവാങ്ങാന്‍ അധികാരപ്പെട്ടയാള്‍ മാത്രമാണെന്നും കോടതി പറഞ്ഞു. അമ്മ ചല്ലമ്മ സുബ്രഹ്മണ്യയുടെ നാല് അവകാശികളില്‍ ഒരാള്‍ മാത്രമാണ്. ഭാര്യയും രണ്ടുമക്കള്‍ക്കുമൊപ്പം പോളിസി തുകയുടെ നാലിലൊരു ഭാഗത്തിന് അവര്‍ക്കും അവകാശമുണ്ട്. അതേ അവകാശപ്പെടാന്‍ കഴിയൂ. 2009 ജൂലൈ 31ലെ വിധിയില്‍ ജ. എസ് സി സിന്‍ഹയും ജ. സിറിയക് ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ