ചൊവ്വാഴ്ച, ജനുവരി 10, 2012

നിക്ഷേപം സംയുക്തമാണെങ്കില്‍ ഒറ്റയ്ക്ക് പണയപ്പെടുത്താനാകില്ല
അഡ്വ. കെ ആര്‍ ദീപ
Posted on: 04-Jan-2012 12:33 PM
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ബാങ്കില്‍ തുടങ്ങിയ സ്ഥിരം നിക്ഷേപം ഭാര്യ അറിയാതെ ഭര്‍ത്താവ് പണയപ്പെടുത്തിയാല്‍ എന്താകും നിയമപരിഹാരം? ഇത്തരത്തിലൊരു കേസ് 2004ല്‍ സുപ്രീകോടതിയിലെത്തി. കോടതി തീര്‍പ്പ് വ്യക്തമായിരുന്നു: അക്കൗണ്ട് ഇരുവരുടെയും പേരിലാണെങ്കില്‍ ഒറ്റയ്ക്കൊരാള്‍ അത് പണയപ്പെടുത്തിയാല്‍ ആ പണയം നിയമപരമായി നിലനില്‍ക്കില്ല. ഓരോരുത്തര്‍ക്കും തനിച്ചും ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ക്കും (either or survivor)  ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന വ്യവസ്ഥയോടെ ആരംഭിച്ച സ്ഥിരംനിക്ഷേപം സംബന്ധിച്ചാണ് ഈ വിധി. 
 
സംസ്ഥാന ഉപഭോക്തൃ കമീഷനും ദേശീയകമീഷനും തെറ്റായ നിഗമനങ്ങളിലാണെത്തിയതെന്ന് കണ്ടെത്തിയാണ് കേസ് സുപ്രിംകോടതി തീര്‍പ്പാക്കിയത്. 
 
മാംചന്ദും ഭാര്യ അനുമതിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയത്. 1988 മെയ് 31 മുതല്‍ ഏഴുകൊല്ലംകൊണ്ട് കാലാവധി തികയുന്ന ഒരു സ്ഥിരം നിക്ഷേപം അവര്‍ ബാങ്കിലിട്ടിരുന്നു. 1995 മെയ് 31ന് കാലാവധി തികയുമ്പോള്‍ ബാങ്ക് ഇവര്‍ക്ക് 39,930/- രൂപ നല്‍കണമായിരുന്നു. ഇതിനിടെ, ഖേംചന്ദ് എന്നൊരാള്‍ ഒരു വ്യവസായസ്ഥാപനത്തിെന്‍റ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് എടുത്ത വായ്പയ്ക്ക് മാംചന്ദ് ജാമ്യം നിന്നിരുന്നു. ഈ വായ്പ തിരിച്ചടയ്ക്കാതെവന്നപ്പോള്‍ ബാങ്ക് കേസ് കൊടുത്തു.ജാമ്യക്കാരുടെ വസ്തുവകകളില്‍നിന്ന് കുടിശിക ഈടാക്കാന്‍ ഉത്തരവായി. 
 
അതേസമയം തങ്ങളുടെ സ്ഥിരംനിക്ഷേപം കാലാവധി തീരുംമുമ്പ് തിരികെ വേണമെന്നാവശ്യപ്പെട്ട് മാംചന്ദും ഭാര്യയും ബാങ്കിന് അപേക്ഷ നല്‍കി. ബാങ്ക് പ്രതികരിച്ചില്ല. അവര്‍ കോടതിയിലെത്തി. കേസ് പരിഗണനക്കെത്തിയപ്പോള്‍ ഈ സ്ഥിരംനിക്ഷേപം ബാങ്കില്‍ പണയപ്പെടുത്തിയതാണെന്ന വാദമാണ് ബാങ്ക് ഉന്നയിച്ചത്. എന്നു മാത്രമല്ല ഈ സ്ഥിരം നിക്ഷേപത്തിലുണ്ടായിരുന്ന പണം മാംചന്ദ് ജാമ്യക്കാരനായ വായ്പയുടെ കുടിശികതീര്‍ക്കാന്‍ ബാങ്ക് എടുത്തതായും വെളിവാക്കപ്പെട്ടു. സ്ഥിരംനിക്ഷേപത്തിെന്‍റ രസീത് മാംചന്ദ് പണയംവെച്ചതിന് രേഖയുണ്ടെന്നും ബാങ്ക് അവകാശപ്പെട്ടു. ആദ്യം കേസ് പരിഗണിച്ച കോടതി ബാങ്കിെന്‍റ വാദം അംഗീകരിച്ച് സ്ഥിരം നിക്ഷേപം കടംവീട്ടാനായി ഉപയോഗിച്ച ബാങ്കിെന്‍റ നടപടി ശരിവെച്ചു. മാംചന്ദ് ഇതിനെതിരെ റിവിഷന്‍ ഹര്‍ജി നല്‍കി. ഇതു പരിഗണിച്ച കോടതി കീഴ്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ടു. എന്നാല്‍ സിവില്‍ നടപടിച്ചട്ടത്തില്‍ വരുത്തിയ ഭേദഗതി പരിഗണിച്ച് കേസില്‍ കോടതി ഇടപെട്ടില്ല. മാംചന്ദിെന്‍റ ഭാര്യ ഈ ഘട്ടത്തില്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. ഭര്‍ത്താവിനു മാത്രമായി സ്ഥിരനിക്ഷേപം പണയപ്പെടുത്താന്‍ അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ രണ്ടുപേരും ചേര്‍ന്നുള്ള അക്കൗണ്ടായിരുന്നതിനാല്‍ ഒരാള്‍ സമ്മതിച്ചാല്‍ അത് പണയമായി സ്വീകരിക്കാമെന്ന്&യൗഹഹ;ബാങ്ക് വാദിച്ചു. രണ്ടുപേരുടെയുംകൂടി സമ്മതമില്ലാതെ സ്ഥിരം നിക്ഷേപം ബാങ്ക് പണയമായി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നതായി ജില്ലാഫോറത്തിെന്‍റ നിഗമനം. ഈ സാഹചര്യത്തില്‍ സ്ഥിരംനിക്ഷേപത്തിെന്‍റ പകുതി തുകയും അതിന് 17 ശതമാനം പലിശയും, നഷ്ടപരിഹാരവും കോടതിച്ചെലവുമായി 4000 രൂപയും പരാതിക്കാരിക്കു നല്‍കാന്‍ ഫോറം വിധിച്ചു. ബാങ്ക് സംസ്ഥാന ഉപഭോക്തൃകമീഷനെ സമീപിച്ചു. നിക്ഷേപം ആരംഭിച്ചപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് രണ്ടുപേരില്‍ ആര്‍ക്കും തുക പിന്‍വലിക്കാമെന്നിരിക്കേ ഒരാള്‍ക്കു മാത്രമായി നിക്ഷേപം പണയപ്പെടുത്താനും അവകാശമുണ്ടെന്ന് സംസ്ഥാന കമീഷന്‍ വിധിച്ചു. ദേശീയകമീഷനും ഇതു ശരിവെച്ചു. ഈ സാഹചര്യത്തിലാണ് മാംചന്ദിെന്‍റ ഭാര്യ അനുമതി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതി കേസിെന്‍റ വിവിധ വശങ്ങള്‍ പരിശോധിച്ചു. മുമ്പുണ്ടായിട്ടുള്ള വിധിന്യായങ്ങളും പരിഗണിച്ചു. ഈ കേസില്‍ സ്ഥിരം നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കിെന്‍റ കരാര്‍ മാംചന്ദും ഭാര്യയുമായിട്ടാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മാംചന്ദിനു മാത്രമായി ബാങ്ക് തിരിച്ചുകൊടുക്കേണ്ടതല്ല ഈ നിക്ഷേപത്തിലെ പണം. അതുകൊണ്ടുതന്നെ മാംചന്ദ് തനിച്ചുവരുത്തിയ ഒരു കടം തീര്‍ക്കാന്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല. നിക്ഷേപകാലാവധി പൂര്‍ത്തിയാകുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാംചന്ദിന് ആ പണം ലഭിക്കും എന്നു മാത്രമാണ് നിക്ഷേപത്തിെന്‍റ കരാര്‍വ്യവസ്ഥ. ഇതേ അവകാശം ഭാര്യക്കുമുണ്ട്. എന്നാല്‍ നിക്ഷേപകാലാവധി പൂര്‍ത്തിയാവുംമുമ്പ് മാംചന്ദ് മരിച്ചാല്‍ ആ തുക കിട്ടാന്‍ അര്‍ഹതപ്പെട്ട ഏക വ്യക്തി ഭാര്യ അനുമതിയാണ്. അവരുടെ അനുവാദമില്ലാതെ അവര്‍ക്കുള്ള ഈ അവകാശം കവര്‍ന്നെടുക്കാന്‍ ബാങ്കിനു കഴിയില്ല. കുടിശിക വന്ന വായ്പയ്ക്ക് രണ്ടുപേരും ജാമ്യം നിന്നിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്ന് കോടതി പറഞ്ഞു. അത്തരമൊരു കേസില്‍ സ്ഥിരംനിക്ഷേപം കടംവീട്ടാനായി ഈടാക്കിയ ബാങ്ക് നടപടി സുപ്രിംകോടതി ശരിവെച്ചിട്ടുണ്ടെന്നും വിധിയില്‍ പറഞ്ഞു. നിക്ഷേപത്തിെന്‍റ പകുതി തുകയും പലിശയും നഷ്ടപരിഹാരവും കോടതിച്ചെലവും ബാങ്ക് ഹര്‍ജിക്കാരിക്കു നല്‍കണമെന്ന് വിധിയില്‍ നിര്‍ദേശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ